തിരുവനന്തപുരം: ഈ മാസം 15ന് മുമ്പ് കാർഡുടമകൾ റേഷൻ മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. മഞ്ഞ, പിങ്ക് വിഭാഗത്തിൽപ്പെട്ട 1.54 കോടി പേരാണ് മസ്റ്ററിങ്ങിൽ പങ്കെടുക്കേണ്ടത്. ഇതുവരെ 87 ശതമാനം പേർ മസ്റ്ററിങ് പൂർത്തിയാക്കിയെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം കുടപ്പനക്കുന്നിൽ ഫ്രീമെൻസ് ക്ലബിൽ സംഘടിപ്പിച്ച മസ്റ്ററിങ് ക്യാമ്പ് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇനിയും വലിയൊരു വിഭാഗം മസ്റ്ററിങ്ങിൽ താൽപര്യം കാണിക്കാതെ മുന്നോട്ടുപോകുകയാണ്. ഇത്തരക്കാരുടെ അരിവിഹിതം കേന്ദ്രസർക്കാർ ഒഴിവാക്കിയാൽ അവർക്ക് ഭക്ഷ്യവിഹിതം നൽകാൻ സംസ്ഥാനത്തിന് കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
95,154 പേർ ഫേസ് ആപ് വഴി മസ്റ്ററിങ് നടത്തിയിട്ടുണ്ട്. കിടപ്പുരോഗികളായവരുടെ വീടുകളിൽപോയി മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. താലൂക്ക് തലത്തിൽ നടത്തിവരുന്ന ക്യാമ്പുകളിൽ ഫേസ് ആപ്, ഐറിസ് സ്കാനർ മുഖേനയുള്ള അപ്ഡേഷൻ സൗകര്യം ലഭ്യമാണെന്നും മന്ത്രി പറഞ്ഞു.